Thursday, February 21, 2008

ഒരു വനിതാ ഓട്ടോഫോട്ടോഗ്രാഫറുടെ അനുഭവങ്ങള്‍..,

പതിന്നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ മക്കനയിട്ട ഒരു മുസ്ലിംയുവതി ഓട്ടോക്കാരിയായപ്പോള്‍ കോഴിക്കോട്ടുകാര്‍ പലരും മൂക്കത്തു വിരലുവച്ച്‌ നിന്നിട്ടുണ്ട്‌. കോഴിക്കോട്ടെ ആദ്യ വനിതാഓട്ടോ ഡ്രൈവറാണ്‌ അലാവിയാ ജെഫ്രി. മക്കനയിട്ട ഈ ഓട്ടോക്കാരി അന്നുമുതലേ മാധ്യമപ്രവര്‍ത്തകരുടെ സുഹൃത്താണ്‌. ഇവരുടെ നഗരവാര്‍ത്തകളില്‍ കമ്പം കയറിവരുന്ന പത്രക്കാരുടെ ക്യാമറയിലായിരുന്നു ജെഫ്രിത്താത്തയ്‌ക്ക്‌ അന്നും കമ്പം. പ്രതികരിക്കേണ്ട സമയത്ത്‌ പ്രതികരിക്കാനും പ്രതിസന്ധികള്‍ക്കിടയ്‌ക്കും തന്റെ ശരികളേയും ഇഷ്‌ടങ്ങളേയും മുറുകേ പിടിക്കാനുമുള്ള ഉശിര്‌ ജെഫ്രിത്താത്തയ്‌ക്കുണ്ട്‌. അതുകൊണ്ടായിരിക്കണം പൊതുവെ ഇത്തരം ശീലങ്ങളില്ലാത്ത മലയാളികള്‍ ഇവരെ പെട്ടെന്നു ശ്രദ്ധിക്കുന്നത്‌.

തന്റെ വനിതാഓട്ടോ അനുഭവങ്ങളില്‍ നിന്നും ജെഫ്രിത്താത്ത പറഞ്ഞുതുടങ്ങി.




ഓട്ടോക്കാരിയാവണം എന്നു തീരുമാനിച്ചത്‌ ഞാന്‍ തന്നെയാണ്‌. അന്ന്‌ കോര്‍പ്പറേഷന്‍ അധികൃതരില്‍ നിന്നെല്ലാം നല്ല പിന്തുണയൊക്കെ കിട്ടിയിരുന്നു. എന്നാല്‍ ഈ തീരുമാനത്തെ വീട്ടുകാരും നാട്ടുകാരുമൊന്നും പിന്തുണയ്‌ക്കില്ലെന്ന്‌ ഉറപ്പായിരുന്നു. വീട്ടിലും നാട്ടിലും സമുദായത്തിലുമെല്ലാം എന്തൊക്കെ പൊല്ലാപ്പുണ്ടാകുമെന്ന്‌ യാതൊരു നിശ്ചയവുമില്ല. അന്നൊക്കെ പത്രങ്ങളില്‍ വന്ന പ്രശംസ കുത്തി നിറച്ച റിപ്പോര്‍ട്ടുകളായിരുന്നു എന്നെ രക്ഷിച്ചത്‌. ഈ റിപ്പോര്‍ട്ടുകള്‍ തന്നെയാണ്‌്‌ വീട്ടുകാരേയും നാട്ടുകാരെയും ജെഫ്രിത്താത്തയ്‌ക്കു പുറകെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചതും.
സ്‌ത്രീകള്‍ ഒറ്റയ്‌ക്കു നടക്കാന്‍ പാടില്ലെന്ന്‌ കരുതുന്ന മലയാളിക്കിടയിലൂടെ ഒരു മുസ്ലിം സ്‌ത്രീ സ്വതന്ത്രയായി നടന്നാല്‍ മലയാളി സഹിച്ചിരിക്കുമോ? അതും ഒരു ക്യാമറയും തൂക്കി? ഇല്ലേയില്ലെന്നു തന്നെയാണ്‌ അലാവിയാ ജെഫ്രിയുടേയും അനുഭവങ്ങള്‍. ഒറ്റയ്‌ക്കാവുന്ന സ്‌ത്രീയോട്‌ ഏറ്റവും അപമര്യാദയായി പെരുമാറുന്നവര്‍ മലയാളികളാവുമെന്നും താത്ത അനുഭവങ്ങളിലൂടെ ഊഹിച്ചെടുക്കുന്നു.
ഒരിക്കലൊരു കേസിന്റെ ആവശ്യത്തിന്‌ തിരുവനന്തപുരത്ത്‌ പോയതായിരുന്നു അവര്‍. കോഴിക്കോട്ടേക്ക്‌ തിരിച്ചുള്ള വണ്ടിക്ക്‌ ഇനിയും മണിക്കൂറുകള്‍ കഴിയണമെന്നറിഞ്ഞപ്പോള്‍ ക്യാമറയുമായി നഗരത്തിലിറങ്ങി. നഗരത്തിലൊറ്റയ്‌ക്കായ ജെഫ്രിത്താത്തയ്‌ക്ക്‌ സുരക്ഷ നല്‍കാന്‍ ആവശ്യപ്പെടാതെ തന്നെ രണ്ട്‌ പോലീസുകാര്‍ പിറകേ കൂടി. ഒപ്പം കൂടിയ പോലീസുകാര്‍ക്ക്‌ വഴിയേ സ്‌നേഹം കൂടി വന്നു. പിന്നേയും സ്‌നേഹം കൂടിയപ്പോള്‍ കോവളം കാണാന്‍ പോകാമെന്നായി. വഴങ്ങുന്നില്ലെന്ന്‌ വന്നപ്പോള്‍ ഭീഷണിയായി, കൈക്കു കയറിപ്പിടിച്ചു. കുതറിയോടിയ അവര്‍ പോലീസ്‌ ഫ്‌ളയിംഗ്‌ സ്‌ക്വാഡിന്റെ ജീപ്പിനു മുന്നിലാണ്‌ എത്തിപ്പെട്ടത്‌. നടന്നതെല്ലാം ജീപ്പിലുണ്ടായിരുന്ന സി.ഐയോടു പറഞ്ഞു.എല്ലാം പറഞ്ഞുകഴിഞ്ഞപ്പോള്‍ ആദ്യത്തെ ചോദ്യം ഇതായിരുന്നു.
നിങ്ങള്‍ ഒറ്റയ്‌ക്കാണോ?
ജെഫ്രിത്താത്തയുടെ മറുപടിയും ഒരു ചോദ്യമായിരുന്നു. എന്താ സാറേ സ്‌ത്രീകളൊറ്റയ്‌ക്ക്‌ നടക്കാന്‍ പാടില്ലാന്ന്‌ നിയമണ്ടോ? ഈ ചോദ്യം കേട്ട സി.ഐ ചിരിച്ചുപോയി. ഒരു പക്ഷേ സ്‌ത്രീ ഒറ്റയ്‌ക്ക്‌ നടക്കേണ്ടവളല്ലെന്ന മലയാളി ചിന്ത സി.ഐ യുടെ മനസ്സിലും ഉണ്ടായിരുന്നിരിക്കണം. തന്റെ ശരികളെ മുറുകെപ്പിടിച്ചു കൊണ്ട്‌ ജെഫ്രിതാത്ത യാത്ര തുടരുന്നു.
ക്യാമറാലോകം ഫിലിമില്‍ നിന്നും ഡിജിറ്റലിലേക്ക്‌ ചേക്കേറിയപ്പോള്‍ വിട്ടുകൊടുക്കാന്‍ ജെഫ്രിത്താത്തയും തയ്യാറല്ല, താത്തയും സ്വന്തമാക്കി ഒരു കുഞ്ഞു ഡിജിറ്റല്‍ ക്യാമറ. ഇതാവുമ്പോ ഓട്ടോയില്‍വയ്‌ക്കാതെ എപ്പോഴും കൂടെത്തന്നെ കൊണ്ടുനടക്കാം, മുന്നില്‍പ്പെടുന്ന പടങ്ങളെ ചാടിക്കേറിയെടുക്കാം- കൈക്കുള്ളിലൊതുക്കിയ ഡിജിറ്റല്‍ ക്യാമറയെക്കുറിച്ച്‌ ജെഫ്രിത്താത്തയുടെ കമന്റ്‌. നഷ്‌ട്ടപ്പെട്ടുപോയ സ്‌നാപ്പുകള്‍ പകര്‍ത്താനെത്തുന്ന ന്യൂസ്‌ ഫോട്ടോഗ്രാഫര്‍മാരോടും, നഗരവിശേഷങ്ങളറിയാനെത്തുന്ന റിപ്പോര്‍ട്ടര്‍മാരോടും കുശലം പറയുന്ന ഒരു നല്ല മാധ്യമസുഹൃത്തായ ഈ വനിതാഓട്ടോ ഫോട്ടോഗ്രാഫര്‍ നഗരത്തിരക്കുകളിലെ ഒരു വേറിട്ട കോഴിക്കോടന്‍ കാഴ്‌ച്ചയല്ലേ.....

No comments: